Articles Articles Details

ആറു പതിറ്റാണ്ടിന്റെ ശ്രീധരീയം

Author : കെ. വിശ്വനാഥ്

calender 25-05-2022

രാവിലെ ഓഫീസിലെത്തി സീറ്റിലിരിക്കുമ്പോഴേക്കും എഡിറ്റര്‍ ക്യാബിനിലേക്ക് വിളിപ്പിച്ചു. 'മലയാളികള്‍ക്ക് ഫുട്‌ബോളിനോട് ഇത്രയ്ക്ക് ഇഷ്ടം തോന്നാന്‍ എന്താണ് കാരണം?' അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ മിക്കവര്‍ക്കും ദിവസവും ഇങ്ങനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ നേരിടേണ്ടി വരും. അപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും പുസ്തകത്തെയോ ലേഖനത്തേയോ അടിസ്ഥാനമാക്കിയായിരിക്കും ഈ ചോദ്യങ്ങള്‍. 83-കാരനായ ഞങ്ങളുടെ പത്രാധിപര്‍ കെ. കെ. ശ്രീധരന്‍ നായരെ കുറിച്ചാണ് പറഞ്ഞു വരുന്നത്. എഴുത്തിലോ വാചക കസര്‍ത്തിലോ അദ്ദേഹം ആരോടും മല്‍സരിക്കാറില്ല. പക്ഷെ വായനയുടെ കാര്യത്തില്‍ അദ്ദേഹത്തെ ആര്‍ക്കും തോല്‍പ്പിക്കാനുമാവില്ല. രാഷ്ട്രീയം, ശാസ്ത്രം, സാഹിത്യം, സിനിമ, നിയമം, ചരിത്രം... ഇങ്ങനെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചു കൊണ്ടേയിരിക്കുന്നു. അതിലെ പ്രതിപാദ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ തര്‍ക്കിക്കാനും അദ്ദേഹം മുതിര്‍ന്നെന്നിരിക്കും. 

മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഈ വര്‍ഷം ശ്രീധരന്‍ നായര്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതില്‍ പത്തു വര്‍ഷം മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്നു. 2000 മുതല്‍ പിരിയോഡിക്കല്‍സ് പത്രാധിപരായി സേവനമനുഷ്ഠിക്കുന്നു. ഒരു സ്ഥാപനത്തില്‍ തുടര്‍ച്ചയായി അറുപതു വര്‍ഷം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത മറ്റാരെങ്കിലും ഉണ്ടാവുമോ?  സംശയമാണ്.

ഈ 83-ാം വയസ്സിലും തികച്ചും സജീവമായി കഴിയുന്നത്ര നിക്ഷ്പക്ഷതയോടെ പത്രാധിപരുടെ ദൗത്യങ്ങള്‍ അദ്ദേഹം നിര്‍വഹിക്കുന്നു. ശ്രീധരന്‍ നായര്‍ക്കു മുന്നില്‍ വലുപ്പ ചെറുപ്പങ്ങളില്ല. തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഡെപ്യൂട്ടി എഡിറ്റര്‍ തൊട്ട് ജേണലിസ്റ്റ് ട്രെയ്‌നി വരെ എല്ലാവരേയും ഒരേ പോലെ പരിഗണിക്കാനും അവരോട് ഇടപെടാനും അദ്ദേഹത്തിന് കഴിയുന്നു.

1953-ലാണ് അദ്ദേഹം മാതൃഭൂമിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിക്കുന്നത്. നാഗ്പൂരിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡിപ്ലോമ നേടി ഏതാനും ആഴ്ച്ച മുംബൈയിലെ ഫ്രീപ്രസ് ജേണലില്‍ ജോലി നോക്കിയ ശേഷമായിരുന്നു അദ്ദേഹം മാതൃഭൂമിയില്‍ എത്തുന്നത്. 1990-ല്‍ ശ്രീധരന്‍ നായര്‍ പത്രാധിപരുടെ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മാതൃഭൂമിക്ക് മൂന്നു എഡിഷനാണ് ഉണ്ടായിരുന്നത്. പ്രചാരം നാലേകാല്‍  ലക്ഷവുമായിരുന്നു. പത്തു വര്‍ഷം കഴിഞ്ഞ് അദ്ദേഹം സ്ഥാനമൊഴിയുമ്പോള്‍ ആറ് എഡിഷനും എട്ടു ലക്ഷത്തിലധികം കോപ്പികളുടെ പ്രചാരവുമായി മാതൃഭൂമി വളര്‍ന്നു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ശ്രീധരന്‍ നായരുടെ പത്രാധിപത്യത്തില്‍ മാതൃഭൂമി 13 ആനുകാലികകള്‍ പുറത്തിറക്കുന്നു. ഇതില്‍ മിക്കതും അദ്ദേഹത്തിന്റെ കൂടി ഉല്‍സാഹത്തില്‍ ആരംഭിച്ചവയാണ്. ഇങ്ങനെ മാതൃഭൂമിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിഞ്ഞ പത്രാധിപരാണ് അദ്ദേഹം. 

മാതൃഭൂമിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ ഏറണാകുളം ലോ കോളേജില്‍ ചേര്‍ന്ന് നിയമത്തില്‍ ബിരുദമെടുത്തു. ഓഫീസില്‍ നൈറ്റ് ഡ്യൂട്ടിയെടുത്ത് പകല്‍ ക്ലാസിലിരുന്നാണ് ശ്രീധരന്‍ നായര്‍ നിയമം പഠിച്ചത്. കേന്ദ്ര മന്ത്രിമാരായ എ. കെ. ആന്റണിയും വയലാര്‍ രവിയും ലോ കോളേജില്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. രാഷ്ട്രീയത്തില്‍ ഇവരുടെ വിരുദ്ധ ചേരിയിലായിലായിരുന്നെങ്കിലും മികച്ച ബന്ധം സൂക്ഷിക്കാന്‍ ശ്രീധരന്‍ നായര്‍ക്കു കഴിഞ്ഞു. 

പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ശ്രീധരന്‍ നായര്‍. ആലുവ യു. സി. കോളേജില്‍ ഇന്റര്‍മിഡിയറ്റിന് പഠിക്കുന്ന കാലത്ത് ഇടതു പക്ഷ സംഘടനയായിരുന്ന വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രതിനിധിയായി കോളേജ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കോലിയക്കോട് കൃഷ്ണന്‍ നായരും സി. ചിത്തരഞ്ജനും അദ്ദേഹത്തോടൊപ്പം കൗണ്‍സിലിലുണ്ടായിരുന്നു. പിന്നീട് മഹാരാജാസ് കോളേജില്‍ ബി. എ.ക്ക് പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് തോല്‍ക്കുകയായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പഴയ സഹപാഠികളോടോ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോടോ  പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍ ഉറപ്പിച്ചു പറയുന്നു. 

തുടക്കം തൊട്ടേ തികഞ്ഞ നിരീശ്വരവാദിയാണ് ശ്രീധരന്‍ നായര്‍. തന്റെ യുക്തിക്ക് നിരക്കാത്ത ഒന്നിലും വിശ്വസിക്കാനാവില്ലെന്ന കര്‍ക്കശ നിലപാട് ഇപ്പോഴും അദ്ദേഹം പുലര്‍ത്തുന്നു. ഇക്കാര്യത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. എന്നാല്‍ വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ശേഷിയില്‍ മറ്റേത് പത്രാധിപരേക്കാളും മുന്നിലാണ് അദ്ദേഹം. ഒപ്പം ജോലി ചെയ്യുന്നവരുടെ തലയില്‍ തന്റെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം മുതിര്‍ന്നു കണ്ടിട്ടില്ല. കീഴില്‍ ജോലി ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ സമചിത്തതയോടെ പഠിക്കാനും ശരിയെന്നു കണ്ടാല്‍ അംഗീകരിക്കാനും മടി കാണിക്കാറില്ല. അതേപോലെ തനിക്ക് സംഭവിച്ച പിഴവുകള്‍ അംഗീകരിക്കാനും പറ്റുമെങ്കില്‍ തിരുത്താനും ശ്രമിക്കുന്നു. തികഞ്ഞ ജനാധിപത്യവാദിയായ പത്രാധിപരാണ് ശ്രീധരന്‍ നായര്‍. 

മൂന്നു വര്‍ഷം മുമ്പ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമിയുടെ മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ടി. വേണുഗോപാല്‍ എന്ന വേണു കുറുപ്പിനെ ആദരിക്കുന്ന ചടങ്ങില്‍ പഴയ കാല സൗഹൃദങ്ങളെ അനുസ്മരിച്ച് സംസാരിക്കവെ പ്രമുഖ ചരിത്ര പണ്ഡിതനും അധ്യാപകനുമായ എം. ജി. എസ്. നാരായണന്‍ പറഞ്ഞ കഥ കൂടി ഇവിടെ ഉദ്ധരിക്കട്ടെ. 'ഞങ്ങള്‍ യൗവ്വന കാലം തൊട്ടേ അടുത്ത സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങളോളം വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. അന്ന് ശ്രീധരന്‍ സബ് എഡിറ്ററായിരുന്നു. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ശ്രീധരന്‍ പറയുമായിരുന്നു, ഒരിക്കല്‍ ഞാന്‍ മാതൃഭൂമിയുടെ എഡിറ്ററാവും. അന്ന് ഞാനത് അത്ര ഗൗരവമായെടുത്തില്ല. അതു യാഥാര്‍ത്ഥ്യമായി എന്നു മാത്രമല്ല. ഇത്ര ദീര്‍ഘമായ ഒരു കാലം- ഇതൊരു സര്‍വ്വകാല റെക്കോഡാണ്.'

 

കെ. കെ. ശ്രീധരന്‍ നായര്‍

 

പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടിഅമ്മയുടെയും മകന്‍. ജനനം: 1930 ആഗസ്ത് 10. 

ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടി. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി.

മാതൃഭൂമിയില്‍ 1953-ല്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. സീനിയര്‍ സബ്-എഡിറ്റര്‍, ചീഫ് സബ്-എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികകളിലൂടെ ഉദ്യോഗക്കയറ്റം നേടി എഡിറ്റര്‍ ആയി. 1990 മുതല്‍ പത്തു വര്‍ഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. അതിനു ശേഷം പിരിയോഡിക്കല്‍സ് വിഭാഗത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്നു. 

മലയാളപത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടുകൂടി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റാണ് അദ്ദേഹം. 

പത്രപ്രവര്‍ത്തനരംഗത്തെ  ആറുപതിറ്റാണ്ടുകാലത്തെ സമഗ്രമായ സംഭാവനയെ വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അര്‍ഹനായിട്ടുണ്ട്. 2011 ജനവരിയില്‍ ജാനു-ഉണിച്ചെക്കന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിനും അര്‍ഹനായി.

മാതൃഭൂമി ദിനപത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാതൃഭൂമി വാരാന്ത്യപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

മലബാര്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ സെക്രട്ടറി (1957-60), കേരള ഗവണ്‍മെന്റിന്റെ പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം(1957-60), കേരളയൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ ജോയിന്റ് സെക്രട്ടറി(1960)യായും തുടര്‍ന്നു വൈസ്പ്രസിഡണ്ട് (1961), കൊച്ചി പ്രസ്‌ക്ലബ് സെക്രട്ടറി(1963-67), ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റി അംഗം(1992) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.  1994 മുതല്‍ തുടര്‍ച്ചയായി നാലുവര്‍ഷം കേരള പ്രസ് അക്കാദമി അംഗമായിരുന്നു. 

  ജര്‍മ്മനി, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, ഇറ്റലി, റോം, അമേരിക്ക, ഫ്രാന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.

മാതൃഭൂമിയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ 27 വര്‍ഷം സേവനമനുഷ്ഠിച്ച, പരേതയായ പത്മിനി എസ്. നായരാണ് ഭാര്യ. 

രണ്ടുമക്കളുണ്ട്. മകള്‍ എസ്. ഇന്ദിരാ നായരെ വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ നേവിയിലെ സര്‍ജന്‍ ക്യാപ്റ്റന്‍ ഡോ.പി.ആര്‍. നായരാണ്. എന്‍ജിനിയറിംഗ് ബിരുദധാരിയായ മകന്‍ എസ്. അജിത്കുമാര്‍ ഫ്യൂജിടെക്‌നിക്കല്‍ സര്‍വീസസ് കമ്പനിയുടെ പാര്‍ട്ണറും ജോയിന്റ് ഡയറക്ടറുമാണ്. മകന്റെ ഭാര്യ സരോജ് അജിത്കുമാര്‍.


 

Share